Page: 1
"ചില കാര്യങ്ങള്‍ക്ക് മുമ്പില്‍ എത്ര നിസ്സഹായരാണ് നാം. എല്ലാം കൈപ്പിടിയിലാണ് എന്നഹങ്കരിച്ചാലും നിതാന്തമായ ചില സത്യങ്ങള്‍ക്ക് മുമ്പില്‍ വെറും നോക്കുകുത്തികളായിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..." അതും പറഞ്ഞ് അരവിന്ദന്‍ ബീഡിയിലേക്ക് തീക്കൊള്ളി നീട്ടി. അതുവരെ കടലിന്റെ അപാരതയിലേക്കൊരു ചിന്താശൂന്യമായ നോട്ടമെറിഞ്ഞിരിക്കുകയായിരുന്ന എമിലികുര്യാക്കോസ് അയാളിലേക്ക് മുഖം തിരിച്ചു.
"അതൊരു സാധാരണ ഫിലോസഫിയാണെങ്കിലും അരവി ഇപ്പോളതോര്‍ക്കാനുണ്ടായ കാരണം"
എമിലി തന്റെ മൗനത്തെ ഒരു ചോദ്യം കൊണ്ട് മുറിച്ചു. കടല്‍ ശാന്തമായിരുന്നു..കാറ്റില്ലാതെ..തിരയുടെ ഇരമ്പലില്ലാതെ..കടലിന്റെ നേര്‍ത്ത കുളിര്‍മ തീരത്തെ പൊതിഞ്ഞു നിന്നിരുന്നു..
"നിന്റെ ചുണ്ടിലെരിയുന്ന ബീഡിയുടെ വേഗത കണ്ടാലറിയാം നിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാണെന്ന്‍..നീ എന്തോ വല്ലാതെ ഓര്‍ക്കുന്നു.."
"അതെ അതെന്നെ വല്ലാതെ പിന്തുടരുന്നു.. ആ സ്ത്രീയുടെ അലര്‍ച്ച..ആ ശബ്ദം വരുന്നതെവിടെ നിന്നാണെന്ന്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല..അത്ര ഭയാനകമായിരുന്നു അത്.."
"നീയോര്‍ക്കുന്നില്ലേ കഴിഞ്ഞ ഞയറാഴ്ച വേണുവിന്റെ കൂടെ ഞാന്‍ അവന്റെ ഗ്രാമത്തിലേക്ക് പോയത്. അവിടേക്ക് പോകുന്ന ചെമ്മണ്‍ റോഡൊഴിവാക്കി നീണ്ട ഇടവഴിയിലൂടെ മണിക്കൂറുകള്‍ താണ്ടിയുള്ള നടത്തം. ഇടയ്ക്ക് വിശ്രമിക്കാന്‍ ഏതെങ്കിലും മരത്തണലിലല്‍പം തങ്ങി കുന്നുകള്‍ കയറിയിറങ്ങി പ്രകൃതിയുടെ മണവും ശ്വസിച്ചുള്ള ആ യാത്ര അതെനിക്ക് വല്ലാത്ത ഹരമായിരുന്നു.. അത്കൊണ്ടാണ് വേണുവിനെ നിര്‍ബന്ധിച്ച് ഞാനായാത്ര വീണ്ടും തരപ്പെടുത്തിയത്.. ആദ്യ യാത്രയിലും ഞങ്ങളാ വീട്ടില്‍ കയറിയിരുന്നു..അന്നൊരു സ്ത്രീ ഞങ്ങള്‍ക്ക് കഞ്ഞി വെള്ളമൊഴിച്ചു തന്നിരുന്നു.."
അരവിയുടെ ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന ബീഡി തീര്‍ന്നു. അയാള്‍ അടുത്തതിന് തീ കൊടുത്തു..
" എന്നിട്ട്.." എമിലി ആകാംക്ഷയോടെ ..
" ഞങ്ങളാ വീടിനടുത്തെത്തിയപ്പോള്‍ അവിടെ നാലഞ്ച് പേര്‍ കൂടി നില്‍പുണ്ട്. അകത്തു നിന്നും കരച്ചിലുയരുന്നു.. അന്ന്‍ ഞങ്ങള്‍ക്ക് വെള്ളമൊഴിച്ച് തന്നിരുന്ന സ്ത്രീ പേറ്റ് നോവെടുത്ത് കരയുകയാണെന്ന്‍ ഞങ്ങളറിഞ്ഞു. പേറ്റിച്ചിയും അകത്തുണ്ട്. സമയം കുറേയേറെയായി.. കുട്ടിയെ പുറത്തെടുക്കാന്‍ പേറ്റിച്ചിക്ക് കഴിയുന്നില്ല.. കുട്ടി പകുതി പുറത്തായി കുടുങ്ങി നില്‍ക്കുകയാണ്. സര്‍വ ശക്തിയുമെടുത്ത് പേറ്റിച്ചി കുഞ്ഞിനെ പുറത്തേക്ക് വലിച്ചു..അവിടെയൊരു ചോരപ്പുഴയൊഴുകി..കുഞ്ഞില്‍നിന്നും ജീവന്‍ നേരത്തെ പറന്നു പോയിരുന്നു..അല്‍പം കഴിഞ്ഞ് ആ സ്ത്രീയില്‍ നിന്നും..തലേ ദിവസം ആശുപത്രിയില്‍ ചെന്ന ആ സ്ത്രീയോട് ഡോക്ടര്‍ പറഞ്ഞത് ഇനിയും പത്ത് ദിവസം കഴിഞ്ഞ് മാത്രമേ വരേണ്ടതുള്ളൂ എന്നാണ്...."
"തികച്ചും നിസ്സഹായരായി ഞങ്ങളാ സംഭവം നോക്കി നിന്നു..വെറും പുഴുവിനോളം ചെറുതായി പോകുന്ന അവസ്ഥ..ജീവന്‍-മരണ തലത്തിലെ എതോ സന്ധിയില്‍ ആ സ്ത്രീയില്‍ നിന്നും ഉയര്‍ന്ന നിലവിളി..ഹോ..അതോര്‍ക്കാന്‍ കൂടി വയ്യ.."
എരിഞ്ഞു തീര്‍ന്ന ബീഡി വലിച്ചെറിഞ്ഞ് അയാള്‍ അടുത്തതിലേക്ക് കൈനീട്ടിയപ്പോള്‍ എമിലി അയാളുടെ കൈയില്‍ പിടിച്ചു.
****
കണ്മുമ്പില്‍ കാണുന്ന പച്ചയായ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വര്‍ഷങ്ങളോളം നീണ്ട സൗഹൃദവുമായ് അരവിന്ദന്‍ എന്ന എഴുത്തുകാരനും എമിലി കുര്യാക്കോസ് എന്ന ചിത്രകാരിയും ആ നഗരത്തിന്റെ തിരക്കില്‍ ജീവിക്കുന്നു.പ്രായം മധ്യവയസ്സോടടുത്തെങ്കിലും രണ്ട് പേരും അവിവാഹിതര്‍. ഒരു സാംസ്കാരിക സായന്തനത്തില്‍ തികച്ചും യാദൃശ്ചികമായ് തുടങ്ങിയ സൗഹൃദം. അവരുടെ ജീവിത വീക്ഷണങ്ങളിലെ സമാനതകളാണവരെ അടുപ്പിച്ചത്..തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടുന്ന ചില ഇടവേളകള്‍ അവരൊന്നിച്ച് ചെലവഴിച്ചു.
**** |
1
2
3
Next Page »»
ഈ രചനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എഴുതുക
Viva...1/20/2010...Kerala...Rating:5
|
സ്പന്ദനങ്ങളുടെ താളത്തിനിടയില്‍ ഏതു നിമിഷവും നിലയ്ക്കാവുന്ന ഹൃദയവുമായ് നാളെയുടെ എന്തൊക്കെ ധാരണകള്‍ മനുഷ്യന്‍ സൃഷ്ടിക്കുന്നു..
Very Attractive, And Marvellous Lines.. Keep It Up.
|
|